തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയ കൊറോണ പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. പിണറായി സർക്കാർ സമ്മർദ്ദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിത്. സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണം. തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രീയമായ ഉപദേശം തേടിയാവണം കൊറോണ പ്രതിരോധം നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളല്ല തീരുമാനിക്കേണ്ടത്. ഐസിഎംആറിന്റെയോ ലോകാരോഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം സർക്കാർ ഏകപക്ഷീയമായ തീരുമാനം എടുത്തത് ശരിയായില്ല. വർഗീയ പ്രീണന രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്.
കൊറോണ പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. പ്രതിദിന കേസുകൾ, മരണം എന്നിവയിൽ കേരളത്തെ രാജ്യത്ത് ഒന്നാമതാക്കിയതാണ് സർക്കാരിന്റെ നേട്ടം. മൂന്നാംതരംഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരംഗത്തിന്റെ വലിയ ദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments