റിയാദ് : മതനിന്ദ ആരോപണത്തിൽ അറസ്റ്റിലായ കർണാടക സ്വദേശി ജയിൽ മോചിതനായി. സൗദി അറേബ്യയിലെ ദമ്മനിൽ എസി ടെക്നീഷ്യൻ ആയി ജോലി ചെയ്തിരുന്ന ഉഡുപ്പി സ്വദേശി ഹരീഷ് ബംഗേരയാണ് നിരപരാധിത്വം തെളിയിച്ചു കഴിഞ്ഞ രണ്ടു വർഷത്തെ ജയിൽവാസത്തിൽ നിന്നും മോചനം നേടിയതെന്ന്
മംഗളൂരു അസോസിയേഷൻ സൗദി അറേബ്യ (മാസ) പ്രസിഡന്റ് സതീഷ് കുമാർ ബജൽ അറിയിച്ചു. രാഷ്ട്രീയ വൈര്യം തീർക്കുന്നതിന് ഹരീഷിന്റെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി മക്കയേയും സൗദി കിരീടാവകാശിയെയും അവഹേളിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചത് മൂദബിദ്രിയിൽ നിന്നുള്ള അബ്ദുൽ ഹുയസ്, അബ്ദുൽ തുയസ് എന്നീ സഹോദരന്മാർ ആണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഹരീഷ് ബംഗേരക്ക് ജയിൽമോചനം സാധ്യമായത്.
ഹരീഷിന്റെ ഭാര്യ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ കർണാടക സൈബർ സെല്ലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചതും വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ പ്രചരിപ്പിച്ചതും അബ്ദുൽ സഹോദരൻമാർ ആണെന്നു കണ്ടെത്തിയത്. തുടർന്ന് വിദേശ കാര്യ മന്ത്രാലയം വഴി സൗദി ഭരണകൂടത്തെ ബന്ധപ്പെട്ട് ഹരീഷിന്റെ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു.
Comments