കൊൽക്കത്ത : പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിനെ ഭയന്ന് താൻ മൊബൈൽ ഫോൺ പ്ലാസ്റ്റർ ചെയ്തുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോണിലൂടെ ആരോടും സംസാരിക്കാൻ സാധിക്കുന്നില്ല. കേന്ദ്ര സർക്കാർ ഫോൺ വിവരങ്ങൾ ചോർത്താനാണ് കൂടുതൽ പണം ചെലവാക്കുന്നത് എന്നും മമത ആരോപിച്ചു.
ഇന്ന് രാജ്യത്തെ ജനാധിപത്യത്തെ പെഗാസസ് അപഹരിച്ചിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം അപകടത്തിലാണ്. ഒരു മന്ത്രിമാരെയും വിശ്വസിക്കാത്ത കേന്ദ്ര സർക്കാർ, കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. ജനങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം ബിജെപി ആണെന്നും മമത ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഫോൺ ചോർത്തി എന്ന വിവരങ്ങൾ ലഭിച്ചിരുന്നു. അഭിഷേകുമായി നിരന്തരം സംസാരിച്ചിരുന്നതിനാൽ തന്റെ ഫോണും ചോർത്തിയിട്ടുണ്ടാകും എന്ന് മമത പറഞ്ഞു. ബിജെപിയ്ക്കെതിരെ എല്ലാ പാർട്ടികളും ശക്തമായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു.
മമതയുടെ ആരോപണങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകിക്കൊണ്ട് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ദിലീപ് ഘോഷ് രംഗത്തെത്തി. തൃണമൂൽ നേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്താൻ മമത പെഗാസസ് ഉപയോഗിക്കുന്നുണ്ട് എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്. അതുകൊണ്ടാണ് പാർട്ടി നേതാക്കൾ സന്ദേശങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments