ഭുവനേശ്വർ: ഒഡീഷയിൽ പുലിതോൽ ശേഖരം പിടികൂടി പോലീസ്. ഒഡീഷ പോലീസിന്റെ ക്രൈംബ്രാഞ്ചിന് കീഴിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) കഴിഞ്ഞ ഒരു വർഷത്തിനിടെ പിടികൂടിയത് 15 പുലിതോലുകളെന്ന് റിപ്പോർട്ട്.
വന്യജീവി വേട്ടക്കാർക്കെതിരെ എസ്ടിഎഫ് കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രത്യേകമായ ഓപ്പറേഷനാണ് ഒറീസയിൽ നടപ്പാക്കുന്നത്. 15 പുള്ളിപ്പുലികളുടെ തോൽ , 9 ആനക്കൊമ്പുകൾ, രണ്ട് മാൻതോൽ എന്നിവ പിടിച്ചെടുത്തു. 28 കുറ്റവാളികളെയെങ്കിലും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഒഡിഷയിൽ വന്യജീവി വ്യാപാര റാക്കറ്റ് വളരെ സജീവമാണെന്നും ഇതിനെതിരെ കൃത്യമായ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും എസ്ടിഎഫ് എസ്പി തേജേശ്വർ പട്ടേൽ വ്യക്തമാക്കി. ബൗദ് ജില്ലയിലെ മൻമുണ്ട പോലീസ് സ്റ്റേഷനിൽ ആണ് പുലിതോൽ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകൾ ലഭിച്ചത്. ഇതിന്റെ ഭാഗമായി കപസിറ ഗ്രാമത്തിൽ പോലീസ് പരിശോധന നടത്തി. കപസിറ ഗ്രാമത്തിന് സമീപത്ത് നിന്ന് ഹര റാണ എന്ന വേട്ടക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്. പിന്നീട് വേട്ടക്കാരുടെ വൻ ആയുധ ശേഖരമാണ് പോലീസ് കണ്ടെടുത്തത്. തോക്കുകളും , ലെഡ് ബോൾ വെടിമരുന്നുകളും പോലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത പുലിതോൽ രാസപരിശോധനയ്ക്കായി ഡെറാഡൂണിലെ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു. സംസ്ഥാനത്തെ സംഘടിത കുറ്റകൃത്യങ്ങൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച ഒഡീഷ പോലീസിന്റെ പ്രത്യേക സംഘമാണ് എസ്ടിഎഫ്.
Comments