ഡൽഹി: രാജ്യത്ത് മൂന്നിൽ രണ്ട് പേരെങ്കിലും കൊറോണയ്ക്കെതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) സിറോ സർവേ റിപ്പോർട്ട്. കൊറോണയുടെ മൂന്നാം തരംഗഭീഷണി നിലനിൽക്കെ ആശ്വാസം നൽകുന്നതാണ് പുതിയ സർവ്വേ ഫലം. പരീക്ഷണത്തിന് വിധേയരായവരിൽ 67.6% പേരിലും കൊറോണയ്ക്കെതിരായ ആന്റിബോഡി ഉള്ളതായി കണ്ടെത്തി.
ജൂൺ-ജൂലൈ മാസങ്ങളിൽ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി 36,227 പേരിലാണ് സർവേ നടത്തിയത്. ഇതിൽ 7,252 പേർ ആരോഗ്യ പ്രവർത്തകരായിരുന്നു. ആരോഗ്യ പ്രവർത്തകർക്കു പുറമേ, 6 മുതൽ 17 വയസ്സുവരെയുള്ള 8,691 കുട്ടികളും 18 വയസ്സിനു മുകളിലുള്ള 20,284 പേരും സർവ്വേയിൽ പങ്കെടുത്തു.
കുട്ടികളുടെ വിഭാഗത്തിൽ പകുതി പേരിലും ആന്റിബോഡി കണ്ടെത്താനായി. 57.02 ശതമാനം വരും ഇത്. കൊറോണ ബാധയെ തുടർന്നും വാക്സിനെടുത്തതിനെ തുടർന്നും ആന്റിബോഡി സാന്നിദ്ധ്യം ശരീരത്തുണ്ടാകാം. ഐസിഎംആർ ഇത്തരത്തിൽ നടത്തുന്ന നാലാമത്തെ സർവ്വേയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റ്-സെപ്തംബർ മാസത്തിൽ സർവ്വേ നടത്തുമ്പോൾ 7.1 ശതമാനം ആളുകളിൽ മാത്രമായിരുന്നു ആന്റിബോഡി കണ്ടെത്തിയത്. ഇപ്പോൾ 67.06 ശതമാനം പേരിൽ ആന്റിബോഡി ഉണ്ട്.
ആരോഗ്യ പ്രവർത്തകരിൽ 85 ശതമാനം പേരുടേയും ശരീരത്തിൽ ആന്റിബോഡിയുണ്ട്. കൂടാതെ ഇവരിൽ പത്തിൽ ഒരു ശതമാനം ആളുകൾ ഇപ്പോഴും വാക്സിനെടുത്തിട്ടില്ല. ജനസംഖ്യയിൽ മൂന്നിൽ രണ്ടിനും കൊറോണ ഇതിനകം ബാധിച്ചത് രണ്ടാം തരംഗത്തിന് സമാനമായ വ്യാപക അണുബാധ ഇനി ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുന്നുവെന്ന് പഠനം പറയുന്നു.
Comments