ചേർത്തല: മെഗാവാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തിൽ ആരോഗ്യ പ്രവർത്തകയ്ക്ക് മർദ്ദനമേറ്റതായി പരാതി. നഗരസഭാ മുൻ മുൻകൗൺസിലറും ആരോഗ്യപ്രവർത്തകയും കൂടിയായ എസ് സുനിമോൾക്കാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സുനിമോൾ താലൂക്കാശുപത്രിയിൽ ചികിത്സതേടി. നഗരസഭ 25-ാംവാർഡ് കൗൺസിലർ എം എ സാജുവാണ് ഇവരെ മർദ്ദിച്ചത്.
സുനിമോളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സാജുവിനെതിരെ അക്രമത്തിനും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ചേർത്തല പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മെഗാ വാക്സിനേഷൻ ക്യാമ്പ് നടന്ന ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. തന്നെ സാജു അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
അവസാന ഘട്ടത്തിൽ വാർഡിലെ അംഗങ്ങൾക്ക് താനറിയാതെ വാക്സിൻ വിതരണം നടത്തിയെന്ന് ആരോപിച്ച് കൗൺസിലർ സാജു ബഹളമുണ്ടാക്കി. ഇതോടെ വാക്സിൻ കേന്ദ്രത്തിന്റെ വാതിൽ അടക്കുന്നതിനിടെ ബലം പ്രയോഗിച്ച് തുറന്നപ്പോൾ പരിക്കേറ്റതായാണ് മൊഴിയിൽ പറയുന്നത്.
വാക്സിനേഷൻ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരും പ്രതിഷേധമുയർത്തി. എന്നാൽ മർദ്ദന ആരോപണം കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രവർത്തകയുമായി തർക്കമുണ്ടായിട്ടില്ലെന്നും കൗൺസിലർ എം. എ സാജു പറഞ്ഞു. അടച്ച വാതിൽ തുറക്കാൻ ശ്രമിക്കുക മാത്രമാണുണ്ടായതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments