കാബൂൽ : താലിബാൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങൾ വിവരിച്ച് അഫ്ഗാൻ കമാൻഡർ. ഇന്ത്യൻ വംശജനാണെന്ന് അറിഞ്ഞതോടെ സിദ്ദിഖിയുടെ മൃതദേഹത്തെ ഭീകരർ അപമാനിച്ചുവെന്നാണ് കമാൻഡറായ ബിലാൽ അഹമ്മദ് പറഞ്ഞത്. സിദ്ദിഖിയെ വെടിവെച്ചു വീഴ്ത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മൃതദേഹം താലിബാൻ മനപ്പൂർവ്വം വികൃതമാക്കുകയും ചെയ്തുവെന്ന് അഹമ്മദ് വെളിപ്പെടുത്തി.
അഫ്ഗാൻ-പാക് അതിർത്തിയ്ക്ക് സമീപം സ്പിൻ ബോൾഡാക്കിൽ വെച്ചാണ് താലിബാൻ ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ഡാനിഷ് സിദ്ദിഖിയെയും ഒരു അഫ്ഗാൻ സൈനികനെയും ഒരുമിച്ചാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. സിദ്ദിഖി ഇന്ത്യൻ വംശജനാണെന്ന് ഭീകരർക്ക് വിവരം ലഭിച്ചു. ഇന്ത്യയോട് വെറുപ്പും വിദ്വേഷവുമുള്ള താലിബാൻ സിദ്ദിഖിയുടെ മൃതദേഹത്തെ പോലും വെറുതെ വിട്ടില്ലെന്ന് അഹമ്മദ് പറയുന്നു.
വെടിയേറ്റ് മരിച്ചുകിടക്കുന്ന സിദ്ദിഖിയുടെ തലയ്ക്ക് മുകളിലൂടെ താലിബാൻ വാഹനം ഓടിച്ചു. തുടർന്ന് സിദ്ദിഖിയുടെ മൃതദേഹം അവർ വികൃതമാക്കുകയും അപമാനിക്കുകയും ചെയ്തു. മൃഗീയമായ കൊലപാതകമാണ് നടന്നത് എന്നും അഹമ്മദ് വെളിപ്പെടുത്തി. അഞ്ച് വർഷമായി അഫ്ഗാൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് അഹമ്മദ്.
എന്നാൽ ഡാനിഷ് സിദ്ദിഖിയെ തങ്ങൾ കൊലപ്പെടുത്തിയിട്ടില്ല എന്നാണ് താലിബാന്റെ വാദം. സിദ്ദിഖി അഫ്ഗാൻ സൈന്യത്തോടൊപ്പം ആയിരുന്നെന്നും മാദ്ധ്യമപ്രവർത്തകനായ അദ്ദേഹം താലിബാനെ സമീപിക്കേണ്ടത് അനിവാര്യമായിരുന്നു എന്നും താലിബാൻ വക്താവ് പറഞ്ഞു.
Comments