തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെ സഭയ്ക്ക് അകത്തും പുറത്തും സംരക്ഷിക്കാൻ സിപിഎം തീരുമാനം. തത്ക്കാലം രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയെ സംരക്ഷിക്കാൻ പാർട്ടി തീരുമാനമെടുത്തിരിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ മരം മുറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങൾ എല്ലാം നേരിട്ടത് വനം മന്ത്രിയായ എകെ ശശീന്ദ്രനായിരുന്നു. മുൻഗാമികളുടെ വീഴ്ചയായതിനാൽ മുഴുവൻ ഇടതുപക്ഷ എംഎൽഎമാരുടെ പിൻതുണയും ശശീന്ദ്രനുണ്ടായിരുന്നു. രണ്ടാം സമ്മേളനത്തിലെത്തുമ്പോഴും ചോദ്യങ്ങൾ ഉയരാൻ പോവുന്നത് ശശീന്ദ്രന് നേരെയാണ്. എന്നാൽ ഇത്തവണ പ്രതിക്കൂട്ടിലായ മന്ത്രിക്ക് സ്വയം ന്യായീകരിക്കണമെങ്കിൽ അൽപ്പം വിയർക്കേണ്ടി വരും.
തെളിവുകൾ ഉൾപ്പെടെ പുറത്തു വന്ന സംഭവത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്ക് അകത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെയാണ് സിപിഎം സംരക്ഷണമൊരുക്കാൻ തീരുമാനിച്ചത്. സംഭവം ഗൗരവമല്ലാത്തതിനാൽ രാജി ആവശ്യപ്പെടേണ്ടന്ന അവസാന തീരുമാനം കൈക്കൊണ്ടത് സിപിഎമ്മാണ് അതിനാലാണ് സംരക്ഷണ ഉത്തരവാദിത്വവും പാർട്ടി ഏറ്റെടുക്കുന്നത്.
ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട ചോദ്യമുയർന്നാൽ ഒരു തവണ മറുപടി നൽകിയാൽ മതിയെന്നാണ് തീരുമാനം. പ്രതിപക്ഷം എന്ത് പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ സഭയ്ക്ക് പുറത്ത് നടക്കുന്ന സമരങ്ങളെ എങ്ങനെ നേരിടുമെന്ന ആശങ്ക സർക്കാരിനുണ്ട്. യുവമോർച്ച, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന സംഘടനകളും വിവിധ വനിതാ സംഘടനകളും ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് നേരെ പോലീസ് അതിക്രമുണ്ടായാൽ കേരളം മുഴുവൻ സമരം വ്യാപിപ്പിച്ചേക്കും. അതുകൊണ്ടുതന്നെ സമരം അക്രമത്തിലേക്കെത്തിക്കാതെ നോക്കാൻ പോലീസിന് സർക്കാർ നിർദ്ദേശമുണ്ട്.
Comments