തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് തേടി. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 300 കോടി തട്ടിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞു.
നിയമവിരുദ്ധ വായ്പ വിനിമയങ്ങളിലൂടെ കോടികളുടെ ബിനാമി ഇടപാടാണ് നടന്നിരിക്കുന്നത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് 2019 ൽ തന്നെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നും തട്ടിപ്പ് നടത്തുകയും വൻതുക അനധികൃതമായി വായ്പ നൽകുകയും ചെയ്തത് കള്ളപ്പണം വെളുപ്പിക്കൽ ശ്രമമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിഗമനം. സിപിഎം നേതൃത്വം നൽകുന്ന ബാങ്കിൽ നിന്നും തട്ടിയെടുത്ത തുക തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചെലവഴിച്ചതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിൽ നിന്നും വിവരങ്ങൾ തേടിയത്.
കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞു. വൻതുകയുടെ 46 ഓളം വായ്പകൾ ലഭിച്ച പ്രതി കിരൺ വിദേശത്ത് ആണുള്ളത്. അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങൾക്ക് തട്ടിപ്പ് തുക വിനിയോഗിച്ചതായും സംശയിക്കുന്നുണ്ട്. സുഖവാസ കേന്ദ്രങ്ങളിൽ റിസോർട്ടുകൾ നിർമിക്കാനാണ് തുകയിൽ വലിയൊരു ഭാഗം വിനിയോഗിച്ചിരുന്നത് എന്നാണ് പ്രാഥമിക കണ്ടെത്തൽ. സിപിഎം ഉന്നത നേതൃത്വത്തിന് കുറ്റകൃത്യമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചനകളും ബലപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചത്.
Comments