ഇസ്ലാമാബാദ് : പാകിസ്താനിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കെതിരേയുള്ള ആക്രമണം തുടർക്കഥയാകുന്നു. പാക് മുൻ സ്ഥാനപതിയുടെ മകൾ വെടിയേറ്റ് മരിച്ചതാണ് പുതിയ സംഭവം. ദക്ഷിണ കൊറിയയിലേയും കസാഖിസ്താനിലേയും സ്ഥാനപതിയായിരുന്ന ഷൗക്കത്ത് മുകദമിന്റെ മകൾ നൂർ മുകദമാണ് കൊല്ലപ്പെട്ടത്.
ഇസ്ലാമബാദിലെ അതീവ സുരക്ഷ മേഖലയിലാണ് കൊലപാതകം നടന്നത്. കൊലയുമായി ബന്ധപ്പെട്ട് നൂറിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാഹിർ ജാഫർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ സംഭവസ്ഥലത്ത് വച്ച് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അതീവ സുരക്ഷ മേഖലയിൽ തട്ടിക്കൊണ്ടു പോക്കും കൊലപാതകവും നടക്കുന്നത് പാകിസ്താന്റെ അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
നേരത്തെ പാകിസ്താനിലെ അഫ്ഗാൻ സ്ഥാനപതിയുടെ മകളെ അജ്ഞാതർ തട്ടിക്കൊണ്ടു പോയിരുന്നു. മണിക്കൂറുകൾക്ക് ശേഷം ക്രൂരമായി മർദ്ദനമേറ്റ നിലയിൽ പെൺകുട്ടിയെ വഴിവക്കിൽ നിന്നും കണ്ടെത്തി. പാകിസ്താനിൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ആശങ്ക യുഎന്നിനെ അറിയിക്കുമെന്നും അഫ്ഗാനിസ്താൻ വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
Comments