ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 33 പേർക്കാണ് ജീവൻ നഷ്ടമായത്. എട്ട് പേരെ കാണാതായി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ.
ഹെനാൻ പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതയ്ക്കുന്നത്. പ്രവിശ്യയിൽ മാത്രം 3,760,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയിൽ 2,15,200 ഹെക്ടർ കൃഷി നശിച്ചു. 188.6 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇതോടെ ഉണ്ടായത്. ഹെനാന്റെ തലസ്ഥാനമായ ഷെംഗ്ഷു നഗരം വെള്ളത്തിനടിയിലായി.
അണക്കെട്ട് തകർന്നതാണ് നഗരത്തിലെ പ്രളയം രൂക്ഷമാക്കിയത്. അണക്കെട്ടിൽ നിന്നും ഒഴുകുന്ന വെള്ളം വഴിതിരിച്ചു വിടാനുള്ള പ്രവർത്തനങ്ങൾ സൈന്യത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
വെള്ളക്കെട്ടിൽ അകപ്പെട്ടും, മഴയിൽ മണ്ണിടിഞ്ഞും, വീടിന്റെ മതിൽ ഇടിഞ്ഞുമാണ് കൂടുതൽ പേരും മരിച്ചിരിക്കുന്നത്. മുൻകരുതൽ എന്നോണം ലക്ഷക്കണക്കിന് ആളുകളെയാണ് ഭരണകൂടം മാറ്റിപ്പാർപ്പിച്ചത്.
Comments