ന്യൂഡൽഹി : പെഗാസസ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര സർക്കാർ. പെഗാസസ് ഫോൺ ചോർത്തൽ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വർഷകാല പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപാണ് പെഗാസസ് വിഷയം പ്രചരിച്ചത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും പെഗാസസ് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് അതെന്ന് പറഞ്ഞ് സുപ്രീം കോടതി ഉൾപ്പെടെ വിഷയം തള്ളുകയാണ് ചെയ്തത്. എന്നാൽ വീണ്ടും രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകൾ വെബ് പോർട്ടലുകളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സംവിധാനങ്ങളെയം മനപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെഗാസസ് വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ അശ്വിനി വൈഷ്ണവിനെ തൃണമൂൽ കോൺഗ്രസ് എംപി ശാന്തനു സെൻ അപമാനിക്കുകയുമുണ്ടായി. അശ്വിനി വൈഷ്ണവിന്റെ കയ്യിൽ നിന്നും എംപി റിപ്പോർട്ട് തട്ടിപ്പറിച്ച തൃണമൂൽ എം പി അത് വലിച്ച് കീറിക്കളഞ്ഞു. തുടർന്ന് സഭ പിരിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശാന്തനു സെന്നിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ രാജ്യസഭാ അധ്യക്ഷന് ശുപാർശ നൽകി.
Comments