തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിവിധ പട്ടികജാതി ക്ഷേമ പദ്ധതികൾക്ക് വേണ്ടി പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ പേരിൽ അപേക്ഷ സമർപ്പിക്കും. പിന്നീട് പണം വരുന്നത് സിപിഎം നേതാക്കളുടെയും നേതാക്കളുടെ ബന്ധുക്കളുടെയും അക്കൗണ്ട് നമ്പറിലേക്കാണെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.
ഇങ്ങനെ നൂറുകോടിയിലധികം തട്ടിപ്പു കേരളത്തിൽ നടന്നിട്ടുണ്ടെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വി.വി രാജേഷാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പ് നൽകിയത്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്പെഷ്യൽ കൗൺസിലിംഗ് മീറ്റീങ്ങിൽ ബിജെപി നേതാക്കൾ ഈ വിഷയം ഉന്നയിച്ചെന്നും ദേശീയ ശ്രദ്ധ പതിയേണ്ട വിഷയമാണിതെന്നും വി.വി രാജേഷ് വ്യക്തമാക്കുന്നു. ഈ അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് പുറത്തു വന്നപ്പോൾ ഒരു തദ്ദേശ സ്ഥാപനത്തിൽ നടന്ന പ്രദേശിക അഴിമതിയാണെന്നാണ് കേരളം ആദ്യം കരുതിയത്, എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ കേരളം ഞെട്ടുന്നു. ഒരു പക്ഷെ തിരുവനന്തപുരം, കോഴിക്കോട് സ്വർണ്ണക്കടത്തുക്കളെയും, എസ് എൻ സി ലാവ് ലിൻ കേസിനെപ്പോലും വെല്ലുന്ന തരത്തിലുള്ള അഴിമതിയാണ് പുറത്തു വരാൻ പോകുന്നത്.തലസ്ഥാനത്തു നിന്നും പുറത്തു വന്നത് അക്ഷരാർത്ഥത്തിൽ മഞ്ഞു മലയുടെ ഒരറ്റം മാത്രം.ലളിതമായി പറഞ്ഞാൽ വിവിധ പട്ടികജാതി ക്ഷേമ പദ്ധതികൾക്ക് വേണ്ടി സമർപ്പിയ്ക്കുന്ന അപേക്ഷകൾ എല്ലാം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെത്. എന്നാൽ പണം വരേണ്ട Account നമ്പർ മാത്രം സി പി എം നേതാക്കളുടെതും, ബന്ധുക്കളുടെതും ! ഇങ്ങനെ നൂറു കണക്കിന് കോടി രൂപയാണ് കേരളത്തിലെ പല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ വഴി തട്ടിയെടുത്തിരുന്നത്.മലപ്പുറം ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങൾ പാലക്കാട് ജില്ലയിലെ തെങ്കര പഞ്ചായത്ത് എന്നിവിടുങ്ങളിൽ നിന്ന് ഉയർന്ന് വരുന്ന വാർത്തകൾ അന്വേഷണ പരിധിയിൽ വരണം, ദേശീയ പട്ടിക ജാതിക്കമ്മീഷന്റെ അടിയന്തിരയിടപെടൽ പതിയണം, ഒപ്പം സിബിഐ അന്വേഷണം ഉണ്ടാകണം. ഇടതു പക്ഷ ഭരണകൂടത്തിന്റെ ഒരഴിമതി എന്നതിലുപരി സമൂഹത്തിന്റെ പ്രത്യേക പരിഗണന ലഭിയ്ക്കേണ്ട പട്ടികജാതി വിഭാഗത്തെ പതിറ്റാണ്ടുകളായി ഇടതു പക്ഷ നേതാക്കൾ വഞ്ചിക്കുന്ന ചിത്രത്തിന്റെ നേർക്കാഴ്ചയാണ്. ദേശീയ ശ്രദ്ധ പതിയേണ്ട വിഷയം എന്ന നിലയിലേയ്ക്ക് ഇത് മാറിയിരിയ്ക്കുന്നു. ഈ വിഷയം ഇന്നലെ തിരുവനതപുരം കോർപ്പറേഷന്റെ special council meeting ൽ ശക്തമായി ഉന്നയിച്ച ജനപ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ. ഇന്നലെ നിങ്ങൾ എടുത്ത നിലപാടിന് നാളെ കേരളവും, പിന്നാലെ രാജ്യവും പിന്തുണ നല്കും.പാർശ്വ വല്കരിയ്ക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന നിങ്ങളാണ് ശരിയെന്ന് സമൂഹം വിലയിരുത്തിക്കഴിഞ്ഞു. സമരമുഖങ്ങളിൽ തീപ്പന്തമാകുവാൻ നിങ്ങൾക്ക് എല്ലാ പിന്തുണയും നല്കുന്നു.
Comments