കൊല്ലം: മന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മഹിളാമോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് വനിതാ പ്രവർത്തകർക്കു നേരെ ലാത്തി വീശി. ലാത്തിചാർജിൽ മഹിളാമോർച്ചാ പ്രവർത്തക അജിതകുമാരിക്ക് പരിക്കേറ്റു. ഇതേ തുടർന്ന് കുണ്ടറ ഇളംമ്പള്ളൂരിൽ മഹിളാ മോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു.
മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ അജിതകുമാരിയെ പോലീസ് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്ന് മഹിള മോർച്ച പ്രവർത്തകർ പറഞ്ഞു. മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു മാർച്ച് ഉദ്ഘാടനം ചെയ്തു.
ശശീന്ദ്രൻ വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. യുവജന വനിതാ സംഘടനകളാണ് സമരവുമായി രംഗത്തുള്ളത്.
അതേസമയം, സംഭവത്തിൽ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരി ആരോപിച്ചു. ജൂൺ 28 നാണ് എൻസിപി നേതാവിനെതിരെ യുവതി പരാതി നൽകിയത്. എന്നാൽ ഒരു തവണ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയല്ലാതെ പോലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി പറഞ്ഞു.
Comments