ദോഹ: രണ്ടു ഡോസ് വാക്സിനും എടുത്ത് ഖത്തറിലേക്ക് എത്തുന്നവർ 36 മണിക്കൂറിനുള്ളിൽ അംഗീകൃത പിഎച്ച്സികളിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്തണം. ഇതു സംബന്ധിച്ച അറിയിപ്പ് എമിഗ്രേഷൻ കൗണ്ടറിൽ നിന്നു പാസ്പോർട്ടിൽ പതിക്കുന്നുണ്ട്. എന്നാൽ പാസ്പോർട്ടിൽ ഇങ്ങനെയൊരു സ്റ്റിക്കർ പതിച്ചിട്ടുള്ള കാര്യം പലരും ശ്രദ്ധിക്കാറില്ല. കൗണ്ടറിൽ നിന്ന് ഇതു സംബന്ധിച്ച് പ്രത്യേക അറിയിപ്പും നൽകുന്നില്ല. ഖത്തറിലെത്തി 36 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തിയില്ലെങ്കിൽ 3000 റിയാൽ പിഴ അടയ്‌ക്കേണ്ടിവരും.
രണ്ടു ഡോസ് വാക്സിനും എടുത്തവർ എറിത്രാസ് ആപ്പിൽ പ്രീ രജിസ്ട്രേഷൻ നടത്തുമ്പോൾ ക്വാറൻ്റൈൻ ഒഴിവാക്കിയതായുള്ള അറിയിപ്പ് ലഭിക്കും. ഇതിന്റെ പിൻ്റോ മൊബൈൽ ഇമേജോ(സോഫ്റ്റ് കോപ്പി) കൈവശമുള്ളവരെ ഹമദ് വിമാനത്താവളത്തിലെ പൊതുജനാരോഗ്യ മന്ത്രാലയ(എംഒപിച്ച്) കൗണ്ടറിലേക്ക് വിടാതെ ഫാസ്റ്റ് ട്രാക്ക് വഴി നേരേ എമിഗ്രേഷനിലേക്ക് അയക്കും. ഇവർക്ക് വിമാനത്താവളത്തിൽ പിസിആർ പരിശോധനയില്ലാതെ എളുപ്പം പുറത്തിറങ്ങാം. എന്നാൽ 36 മണിക്കൂറിനുള്ളിൽ പിഎച്ച്സിയിൽ എത്തി പിസിആർ പരിശോധന നടത്തിയിരിക്കണമെന്ന നിർദേശം പാസ്പോർട്ടിൽ പതിച്ചത് ശ്രദ്ധിക്കാത്ത യാത്രക്കാർ ആർടിപിസിആർ പരിശോധന ഇല്ല എന്ന് ധാരണയിൽ താമസസ്ഥലത്തേക്ക് പോകും. 36 മണിക്കൂറിനുശേഷം ആർടിപിസിആർ നടത്താത്തതിന് വിശദീകരണം തേടി അധികൃതരുടെ വിളി വരുമ്പോഴാവും പലരും ഇങ്ങനെയൊരു സ്റ്റിക്കർ പാസ്പോർട്ടിൽ പതിച്ചിരുന്നു എന്നറിയുക. പിഎച്ച്സിയിൽ ഹെൽത്ത് കാർഡുമായി എത്തിയാൽ റിസപ്ഷനിൽ നിന്ന് പരിശോധനയുടെ നപടിക്രമങ്ങൾ ലഭിക്കും. രാജ്യത്തേക്ക് എത്തിയ സമയവും തീയതിയും അറിയിച്ചാൽ 300 റിയാൽ കാഷ് കൗണ്ടറിൽ അടച്ച് പരിശോധന നടത്താം.107 എന്ന പിഎച്ച്ഡി നമ്പറിൽ വിളിച്ചാലും വിശദവിവരങ്ങൾ ലഭിക്കും. സ്വാബെടുത്ത് 24 മണിക്കൂറിനുള്ളിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്ന് പരിശോധനാഫലം സംബന്ധിച്ച അറിയിപ്പ് മൊബൈലിൽ മെസേജ് ആയി ലഭിക്കും.
Comments