ന്യൂഡൽഹി: സംസ്ഥാനത്ത് കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നതിനിടെ കേരളത്തെ കൊറോണ ഗുരുതരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന പുതിയ സർവേ. കേരളത്തിൽ 42 ശതമാനം പേർക്ക് കൊറോണ വന്ന് പോയിരിക്കാമെന്ന് ഐസിഎംആർ സിറോളജിക്കൽ സർവേയിൽ പറയുന്നു. നിലവിൽ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാൾ നാലിരട്ടിയേക്കാൾ കൂടുതലാണ്. അതിനിടെയാണ് തീവ്രവ്യാപനം സംബന്ധിച്ച പുതിയ സർവേ ഫലം.
42.7 ശതമാനം പേരിൽ ഐജിജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ പറയുന്നു. മൂന്ന് ജില്ലകളിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഈ പരിശോധനാഫലം ഐസിഎംആർ പുറത്തുവിട്ടിരിക്കുന്നത്. എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പരിശോധനകൾ നടന്നത്. ഇത് നാലാം തവണയാണ് സംസ്ഥാനത്ത് ഐസിഎംആർ സിറോ സർവേ നടത്തുന്നത്. കഴിഞ്ഞ ഡിസംബറിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ 11.6 ശതമാനത്തിൽ നിന്നാണ് ഇപ്പോൾ 42.7 ശതമാനമായി വർദ്ധിച്ചിരിക്കുന്നത്. 2020 മെയ് മാസത്തിൽ നടത്തിയ സർവേയിൽ 0.33 ശതമാനവും ഓഗസ്റ്റിൽ ഇത് 0.88 ശതമാനമായിരുന്നു.
അതേസമയം, രാജ്യത്തെ ആറു വയസ്സിനു മുകളിൽ പ്രായമുള്ള മൂന്നിൽ രണ്ട് പേർക്കും ഇതിനകം കൊറോണ വന്നിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. 32 കോടി പേർക്ക് മുകളിൽ വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. കൊറോണ ബാധിച്ചവരും വാക്സിൻ എടുത്തവരും എല്ലാം കൂടി ചേർത്ത് 70 ശതമാനത്തിനു മുകളിലുള്ളവർ കൊറോണക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധം കൈവരിച്ചിട്ടുണ്ടെന്നും ഐസിഎംആർ പറയുന്നു.
Comments