തിരുവനന്തപുരം: സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് പൊതു മാനദണ്ഡം ഉണ്ടാക്കാൻ തീരുമാനം. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് വിളിച്ച് ചേർത്ത യോഗത്തിലാണ് പുതിയ തീരുമാനം. അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. നിലവിൽ സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടന്നു വരുന്നത്. ഇതിൽ ചികിത്സാ രീതികൾ, ചികിത്സ ചിലവ്, തുടർചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം ഇല്ലെന്ന് യോഗം വിലയിരുത്തി.
മാനദണ്ഡം ഇല്ലായ്മ ശസ്ത്രക്രിയ നടത്തുന്ന വ്യക്തികളിൽ പലതരത്തിലുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തുന്നത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കും.
ശാരീരികമായും മാനസികമായും സാമൂഹികമായും കൂടുതൽ കരുതൽ വേണ്ട വിഭാഗമാണ് ട്രാൻസ്ജെൻഡർ സമൂഹം. അതിനാൽ തന്നെ ആരോഗ്യ ഇൻഷുറൻസ്, ഭവന വായ്പ തുടങ്ങിയ കാര്യങ്ങളിൽ ഇവർക്കും മുൻഗണന നൽകുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളും. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
Comments