തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതികൾ ഒളിവിൽ. ഇവരെ കുറിച്ച് സൂചന ലഭിച്ചതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. കേസിന്റെ അന്വേഷണം കൂടുതൽ സിപിഎം നേതാക്കളിലേക്ക് നീങ്ങുകയാണ്. കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നും ഒളിവിൽ കഴിയുന്ന നാലാം പ്രതി കിരൺ വിദേശത്തേയ്ക്ക് കടന്നതായും അന്വേഷണ സംഘം അറിയിച്ചു.
പ്രതികളെല്ലാം സി.പി.എമ്മിന്റെ സജീവപ്രവർത്തകരാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പോലീസ് കേസെടുത്ത ജീവനക്കാരെല്ലാം പ്രദേശത്തെ വിവിധ മേഖലകളിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നവരാണ്. നിലവിൽ മൂന്ന് സി.പി.എം നേതാക്കളെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുള്ളത്.
മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻറ് സി കെ സിജിൽ എന്നി പ്രതികൾ പാർട്ടി അംഗങ്ങളാണ്. ഓഡിറ്റ് റിപ്പോർട്ട് പരസ്യമായതുമുതൽ ഇവർ ഒളിവിലാണ്. ഇവരുടെ വീടുകളിലും ബന്ധു വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ലോക്കൽ പോലീസ് കേസ് അന്വേഷിക്കുന്നതുമുതൽ തന്നെ പ്രതികൾ ഒളിവിലാണ്.
അതേസമയം പ്രതികളായ സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും. സംസ്ഥാന പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലായിരിക്കും യോഗം ചേരുക. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പടെ ആറ് പേരിൽ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു. സാധാരണക്കാരുടെ ആധാരം വീണ്ടും പണയം വെച്ചാണ് പ്രതികൾ ബാങ്ക് വായ്പാ തട്ടിപ്പെല്ലാം നടത്തിയിരിക്കുന്നത്.
Comments