പത്തനംതിട്ട : ശബരിമലയിൽ വൈദ്യുതി നിർമ്മാണത്തിന് വേണ്ടിയുള്ള പദ്ധതികൾ ആരംഭിക്കാൻ തീരുമാനമായതായി റിപ്പോർട്ട്. സ്വന്തമായി വൈദ്യുതി നിർമ്മിക്കാൻ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. സന്നിധാനത്തും നിലയ്ക്കലും സ്പോൺസർമാരുടെ സഹായത്തോടെയാകും പ്ലാന്റുകൾ നിർമ്മിക്കുക. ഇത് സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ ആരംഭിച്ചു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സോളാർ പ്ലാന്റ് ഉൾപ്പെടെ ശബരിമലയുടെ വികസനത്തിന് അയൽ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരുടെ സഹായം ലഭ്യമാക്കുമെന്ന് ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മലയാളികളും അല്ലാത്തവരുമായി നിരവധി ബിസിനസുകാർ ഇതിന് താത്പര്യം പ്രടിപ്പിച്ചിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബിസിനസുകാർ പദ്ധതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി എന്ന സൂചനയും ലഭിക്കുന്നുണ്ട്.
തീർത്ഥാടന സീസണിൽ പ്രതിവർഷം 10 കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. കൊറോണ പ്രതിസന്ധി മൂലം തിരുവിതാകൂർ ദേവസ്വത്തിനും ഇത് വലിയ ഭാരമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സോളാർ പ്ലാന്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. രണ്ട് സോളാർ പ്ലാന്റുകൾക്ക് കൂടിയായി 20 കോടിയോളം രൂപ ചെലവ് വരും. കൊറോണ പശ്ചാത്തലത്തിൽ ഇത്രയും പണം മുടക്കാൻ ദേവസ്വം ബോർഡിന് സാധിക്കാത്തത് കൊണ്ടാണ് സ്പോൺസർഷിപ്പിൽ നിർമ്മാണം നടത്താൻ തീരുമാനിച്ചത്. ആദ്യം നിലയ്ക്കലാകും പ്ലാന്റ് സ്ഥാപിക്കുക എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(സിയാൽ) സഹായത്തോടെയാകും സോളാർ പ്ലാന്റ് നിർമ്മാണം. വരും ദിവസങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും സിയാൽ അധികൃതരും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. അതോടെ ശബരിമലയിൽ ആവശ്യമായ വൈദ്യുതി മുഴുവൻ ഉത്പാദിപ്പിക്കാനാകും. വൈദ്യുതിയ്ക്കായി ചെലവഴിക്കുന്ന തുക മറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.
Comments