ന്യൂഡൽഹി: ആന്റിഗ്വയിൽ നിന്നും തന്നെ തട്ടിക്കൊണ്ടുപോയത് രണ്ട് റോ ഏജന്റുമാരാണെന്ന വാദവുമായി രാജ്യം വിട്ട വിവാദ വ്യവസായി മെഹുൽ ചോക്സി. ഗുർമിത് സിംഗ്, ഗുർജിത് ഭണ്ഡൽ എന്നിവരാണ് തന്നെ തട്ടിക്കൊണ്ടുപോയത്. ചോദ്യം ചെയ്യലിന് കൊണ്ടുപോകുകയാണെന്ന് ഇവർ പറഞ്ഞു. ഇരുവരും റോ ഏജന്റുമാരാണെന്ന് താൻ സംശയിക്കുന്നുവെന്നും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും മെഹുൽ ചോക്സി വിശദീകരിച്ചു.
മെയ് 23ന് ആഹാരം കഴിക്കാൻ പോകുന്നതിനായി ബാർബറ ജറാബിക്കയെ കൂട്ടിക്കൊണ്ടുവരാൻ താൻ അവരുടെ വീട്ടിൽ പോയിരുന്നു. ബാർബറ തന്നെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചുവെന്നും അസ്വഭാവികതയായി ഒന്നും തോന്നിയില്ലെന്നും ചോക്സി പറയുന്നു. കുറച്ച് സമയത്തിന് ശേഷം ഒരു കൂട്ടമാളുകൾ വീട്ടിലേക്ക് വരികയും കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നുവെന്ന് ചോക്സി പറഞ്ഞു.
രണ്ട് പേർ കാലിലും രണ്ട് പേർ കയ്യിലും പിടിച്ച് തന്നെ എടുത്തു കൊണ്ടാണ് പോയതെന്നും ചോക്സി വിവരിച്ചു. ഡൊമിനിക്കയിൽ എത്തിയ ശേഷം തന്നെ അവർ ക്രൂരമായി മർദ്ദിച്ചു. പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും മെഹുൽ ചോക്സി ആരോപിച്ചു. മെയ് മാസം അവസാന വാരത്തിലാണ് ചോക്സി ഡൊമിനിക്കയിൽ വെച്ച് അറസ്റ്റിലാവുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിയ കേസിൽ ഇന്ത്യ തിരയുന്ന ചോക്സി 2018 മുതൽ ആന്റിഗ്വൻ പൗരനാണ്. ചോക്സിയെ ഇന്ത്യയിലേക്ക് എത്തിയ്ക്കാനുള്ള ശക്തമായ ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് ചോക്സി ആന്റിഗ്വയിൽ നിന്നും ക്യൂബയിലേക്ക് നാടുവിടാൻ ശ്രമിച്ചത്. ഈ യാത്രയ്ക്കിടെ ഡൊമിനിക്കയിൽ നിന്നാണ് ചോക്സി പിടിയിലാവുന്നത്.
Comments