തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും തന്റെ സർക്കാർ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
കവർച്ചാ കേസിലെ ഒരു പ്രതി ദീപക്ക് ബിജെപി പ്രവർത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. അറസ്റ്റിലായ 21 പ്രതികളും സിപിഎമ്മുമായി ബന്ധമുള്ളവരാണ്. രാമനാട്ടുകര സ്വർണ്ണക്കള്ളക്കടത്തിലെ കണ്ണൂർ സംഘം തന്നെയാണ് കൊടകരയിലും പണം കവർന്നത്. ഇവർ സിപിഎമ്മിലെ ഉന്നത നേതാക്കളുടെ സ്വന്തക്കാരാണ്.
അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപിയെ ബന്ധിപ്പിക്കുന്ന ഒന്നുംതന്നെ ഇല്ല. ഇത്രയും കാലം ബിജെപിയെ വേട്ടയാടിയതിന് ആഭ്യന്തരമന്ത്രിയായ പിണറായി വിജയൻ നിയമസഭയിൽ മാപ്പു പറയുകയായിരുന്നു വേണ്ടിയിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments