തിരുവനന്തപുരം : വാക്സിൻ സ്വീകരിക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്ടർമാരുടെ നടപടിയെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കാസർകോഡ് കണ്ണൂർ എന്നീ ജില്ലകളിലാണ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ടിപിആർ കുറയ്ക്കാനാണ് നടപടിയെന്നും തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണ് നടപടി സ്വീകരിച്ചത് എന്നും കാസർകോഡ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് വ്യക്തമാക്കിയിരുന്നു. കാസർകോടിന് പുറമെ കണ്ണൂരിലും വാക്സിനേഷന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഉത്തരവിട്ടത്. രണ്ട് ഡോസ് വാക്സിനെടുക്കാത്തവർ 15 ദിവസം കൂടുമ്പോൾ കൊറോണ ആന്റിജൻ ടെസ്റ്റ് നടത്തണമെന്നും കളക്ടർ അറിയിച്ചു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. സൗജന്യമായി കിട്ടേണ്ട വാക്സിനെടുക്കാൻ പരിശോധനയ്ക്കായി പണം ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നത് എന്ന വിമർശനങ്ങളും ഉയർന്നിരുന്നു.
എന്നാൽ ഈ ഉത്തരവുകളെ പിന്തുണച്ചുകൊണ്ടാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്. ജില്ലാ കളക്ടർമാർക്ക് ജില്ലകളിലെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. രണ്ട് ജില്ലകളിലും ആയിരത്തിൽ താഴെ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് 762 പേർക്കും, കണ്ണൂർ 609 പേർക്കുമാണ് രോഗം ബാധിച്ചത്.
Comments