തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെ പൂർണമായും സംരക്ഷിച്ച് പോലീസ് റിപ്പോർട്ട്. കുണ്ടറ പരാതിക്ക് പിന്നിൽ രാഷ്ട്രീയ കാര്യങ്ങളാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഡിഐജി സഞ്ചയ് കുമാർ ഗുരുഡിൻ റിപ്പോർട്ട് ഡിജിപിക്ക് നൽകി.
കുണ്ടറയിലെ പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തെ ന്യായീകരിക്കാൻ സർക്കാരും ഇടത് മുന്നണിയും ശ്രമിക്കുന്നതിനിടയിലാണ് മന്ത്രിക്ക് പോലീസും ക്ലീൻ ചിറ്റ് നൽകിയത്. പരാതിക്കാരി കൃത്യമായ മൊഴിയോ തെളിവോ നൽകിയിരുന്നില്ലെന്നും
പരാതിയുടെ നിജസ്ഥിതിയിൽ സംശയമെന്നുമുള്ള റിപ്പോർട്ടാണ് ഡിഐജി ഡിജിപിക്ക് കൈമാറിയത്. പരാതിക്കാരിയെ മോശമായി ചിത്രീകരിക്കാനുള്ള നീക്കവും റിപ്പോർട്ടിലുണ്ട്.
എൻസിപി നേതാവ് അക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പെൺകുട്ടി ഉറച്ചു നിൽക്കുമ്പോഴാണ് പോലീസ് സംഭവത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത്. സംഭവത്തിന്റെ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെ മന്ത്രിയെ മുഖ്യമന്ത്രി താക്കീത് ചെയ്യുകയും, എൻസിപി യോഗം മന്ത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിലയിരുത്തുകയും 3 പേരെക്കൂടി സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ പുറത്തു വന്ന പോലീസ് റിപ്പോർട്ട് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് വ്യക്തം.
അതേ സമയം പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വീഴ്ച സംഭവിച്ചെന്നും പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. അതിനിടെ തെളിവുകൾ ആരോപണവിധേയൻ നശിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് വിശദമായി അന്വേഷിക്കാതെ പോലീസ് റിപ്പോർട്ട് നൽകിയത്. സർക്കാരിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് പോലീസ് കുടപിടിക്കുകയാണെന്ന ആരോപണം ശക്തമാണ്.
Comments