ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനം കുറയാതെ നിൽക്കുന്ന കേരളത്തേയും മഹാരാഷ്ട്രയേയും വിശദമായി പഠിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ്. കൊറോണ പ്രതിരോധ ത്തിനായി നൂതന രീതികൾ ആവിഷ്ക്കരിക്കാൻ ചീഫ് സെക്രട്ടറിമാരുമായി ചർച്ചകൾ നടത്താൻ തീരുമാനം.
രാജ്യത്തെ വലിയ ജനസംഖ്യയുള്ള ഉത്തർപ്രദേശും, തമിഴ്നാടും, കർണ്ണാടകയുമടക്കം കൊറോണ വ്യാപനം നിയന്ത്രിച്ചു. മഹാരാഷ്ട്രയും കേരളവും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് തലവേദനയാകുന്നത്. സംസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വാക്സിനേഷൻ രീതികൾ, ക്വാറന്റൈൻ സംവിധാനം, ആശുപത്രികളിലെ നിലവിലെ അവസ്ഥ എന്നിവയുടെ കണക്കുകൾ കേന്ദ്രസംഘം ചോദിച്ചു മനസ്സിലാക്കും.
ഒന്നാം ഘട്ട വ്യാപനത്തെ നിയന്ത്രിക്കാൻ സാധിച്ച സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട വ്യാപനം കൂടാനുണ്ടായ സാഹചര്യങ്ങളെ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പും സർക്കാറിനായി ചീഫ് സെക്രട്ടറിമാരും ഉത്തരം നൽകേണ്ടിവരും. ഇതിനൊപ്പം രണ്ടാം ഘട്ടത്തിൽ ഓക്സിജൻ വിതരണ ശൃംഖല പ്രവർത്തിച്ചിരുന്ന രീതികളും സർക്കാർ-സ്വകാര്യ മേഖലകളുടെ ഏകോപനവും ചർച്ചയാകും.
രാജ്യത്താകെ മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിലേക്ക് കൊറോണ കേസുകൾ എത്തിയിട്ടും അതിന്റെ പകുതി കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ പതിനൊന്നായിരം കേസുകൾ എത്തിയപ്പോൾ മഹാരാഷ്ട്രയിൽ അത് ഏഴായിരത്തോളമാണ്.
Comments