മുംബൈ: മഹാരാഷ്ട്രയിൽ വെള്ളപ്പൊക്ക ദുരിതം രൂക്ഷമായി തുടരുന്നു. മരണപ്പെട്ടവരുടെ എണ്ണം 164 ആയതായി സംസ്ഥാന ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ രായ്ഗഡിലെ തിരച്ചിൽ തുടരുന്നത് ദുരന്തനിവാരണ സേന നിർത്തിവെച്ചു. 53 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ടെത്താനുള്ള 31 പേരെ മരിച്ചതായി കണക്കാക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് അഞ്ചുപേർ ആശുപത്രിയിലാണ്.
39 റോഡുകളിൽ പകുതിയിലേറെ റോഡുകൾ ഗതാഗത യോഗ്യമായി എന്ന ആശ്വാസ ത്തിലാണ് രക്ഷാപ്രവർത്തകർ. എൻ.എച്ച്.48ന്റെ ഒരു ഭാഗം ഇന്നലെ തുറന്നു കൊടുത്തു. കനത്ത പ്രളയം ബാധിച്ച കോലാപ്പൂർ ജില്ലയിയിലെ മേഖലകളിൽ നിന്നും 42000 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ 2.30 ലക്ഷം ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.
സതാറ മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനാൽ പൂനെയിലേക്ക് മടങ്ങേണ്ടിവന്നു. ദേശീയ ദുരന്തനിവാരണ സേനയും നാവികസേനയും കരസേനയും സംയുക്തമായിട്ടാണ് ദുരിതാശ്വാസപ്രവർത്തനം നടത്തുന്നത്.
Comments