ന്യൂഡൽഹി : മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷിയേറ്റീവ് ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട സന്ദേശം സൗദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് കൈമാറി. ഈ വർഷം ഒക്ടോബറിലാണ് ഉച്ചകോടി.
സൗദിയും, മിഡിൽ ഈസ്റ്റും സംയുക്തമായി ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തടയുകയാണ് ലക്ഷ്യം. ഈ വർഷം മാർച്ചിലാണ് ഉച്ചകോടി സംഘടിപ്പിക്കാൻ ധാരണയായത്. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാന്റേതായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം.
വ്യാപകമായി മരങ്ങൾവെച്ചു പിടിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഗ്രീൻ ഇനീഷിയേറ്റീവിന്റെ ഭാഗമായി നടത്തുക. ലോകത്തിന്റെ വിവിധയിടങ്ങളിലായി 40 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കും. അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന കാർബണിന്റെ അളവ് കുറച്ചുകൊണ്ടുള്ള കാലാവസ്ഥാ സംരക്ഷണമാണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായി ചേർന്നായിരിക്കും കാലാവസ്ഥാ സംരക്ഷണത്തിനായുള്ള സൗദിയുടെ പ്രവർത്തനങ്ങൾ.
അതേസമയം ക്ഷണവുമായി ബന്ധപ്പെട്ട് പ്രധാനന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. കാലാവസ്ഥാ സംരക്ഷണത്തിനായി ആഗോളതലത്തിൽ ഇന്ത്യ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നാണ് സൗദിയുടെ ക്ഷണം വ്യക്തമാക്കുന്നത്.
Comments