റിയാദ് : വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ സൗദി അറേബ്യ തയ്യാറായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സൗദി അറേബ്യ അംഗീകരിച്ച കൊറോണ വൈറസ് വാക്സിൻ മുഴുവൻ ഡോസും സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് ആണ് യാത്ര അനുമതി നൽകുക. ഫൈസർ, ആസ്ട്രാസെനെക്ക, മോഡേണ, ജോൺസൺ & ജോൺസന്റെ ഒരു ഡോസ് എന്നീ വാക്സിനുകൾ ആണ് സൗദിയിൽ അംഗീകരിച്ചിട്ടുള്ളത്.
കൊറോണ വൈറസ് വ്യാപനം ശക്തമായതിനെ തുടർന്ന് നിലവിൽ യാത്ര വിലക്ക് നേരിടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള 13 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വിലക്ക് തുടരും. സൗദി അറേബ്യയിലേക്ക് വരുന്നതിന് അനുമതിയുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസ കൈവശമുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കും. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങൾ ആണ് നിലവിൽ യാത്രാ നിരോധനം നേരിടുന്നത്.
നടപടിക്രമങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.
Comments