ശ്രീനഗർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടികളുമായി ജമ്മു കശ്മീർ ഭരണകൂടം. രാജ്യത്തിന്റെ ക്രമസമാധാന നില തകർക്കുന്നവർക്കും സൈന്യത്തിനെതിരെ കല്ലെറിയുന്നവർക്കും ഇനി മുതൽ പാസ്പോർട്ട് ക്ലിയറൻസ് നൽകില്ല. ഇതുസംബന്ധിച്ച ഉത്തരവ് ജമ്മുകശ്മീർ ഭരണകൂടം പുറത്തിറക്കി. സർക്കാർ ജോലിയും മറ്റ് സർക്കാർ സേവനങ്ങളും ഒന്നും തന്നെ ഇത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെടുന്നവരെ പരിഗണിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
പാസ്പോർട്ട് വേരിഫിക്കേഷൻ ഉൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ലോക്കൽ പോലീസുമായി ബന്ധപ്പെട്ട് ഈ പരിശോധനകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതുസംബന്ധിച്ച് സിഐഡി സ്പെഷ്യൽ ബ്രാഞ്ച് എഎസ്പി എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകി. പോലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ, ചിത്രങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും പരിശോധിക്കും.
സർക്കാർ ജോലി ലഭിക്കാനും ഇത്തരത്തിലുള്ള ക്ലിയറൻസ് പൂർത്തിയാക്കേണ്ടി വരും. പോലീസിന്റെ പരിശോധനയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷാ ക്ലിയറൻസ് നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയെ ജമ്മു കശ്മീർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
Comments