ന്യൂഡൽഹി : നിർബന്ധ മതപരിവർത്തനം രാജ്യത്തെ ദുർബലമാക്കുമെന്ന് അലഹബാദ് ഹൈക്കോടതി . 21 വയസ്സുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി , മതംമാറ്റിയതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മതംമാറ്റ നിരോധന നിയമപ്രകാരം അറസ്റ്റിലായ ജാവേദിന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ പ്രസ്താവന. ഐപിസി സെക്ഷൻ 366, 368, 120-ബി, ഉത്തർപ്രദേശിലെ സെക്ഷൻ 5 (1) പ്രകാരമാണ് ജാവേദിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രായപൂർത്തിയായ ഓരോ പൗരനും മതം മാറാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള തടസ്സവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മതഭ്രാന്ത് അനുവദിക്കാനാകില്ല . ഇത്തരം അവസ്ഥകൾ രാജ്യവിരുദ്ധശക്തികൾ പ്രയോജനപ്പെടുത്തുമെന്നും കോടതി പ്രസ്താവിച്ചു.
ഇന്ത്യ വിവിധ മതങ്ങളുടെ രാജ്യമാണ്, മതഭ്രാന്തിനും അത്യാഗ്രഹത്തിനും ഭയത്തിനും ഇവിടെ സ്ഥാനമില്ല . ഈ മൂന്ന് കാര്യങ്ങൾ കൊണ്ട് ആരെങ്കിലും മതം മാറിയാൽ അത് ഏത് മതത്തിലായാലും അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയും അത് അനുവദിക്കുന്നില്ല. വിവാഹം ഓരോ വ്യക്തി നിയമത്തിനും കീഴിലുള്ള പവിത്രമായ കർമ്മമാണ്, ഹിന്ദു നിയമപ്രകാരം വിവാഹം ഒരു കൂദാശയാണ്, ”കോടതി കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ ആർട്ടിക്കിൾ 15 (1) മതപരിവർത്തനം അനുവദിക്കുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജാവേദ് എന്ന ജാബിദ് അൻസാരി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയത്.
Comments