ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നൽകിയ വാക്ക് പാലിയ്ക്കുമെന്ന് പി.വി സിന്ധുവിന്റെ അച്ഛൻ പി.വി രമണ. പി.വി സിന്ധു, തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ പട്ടികയിൽ ഇടം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഒരുമിച്ചിരുന്ന് ഐസ്ക്രീം കഴിയ്ക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സിന്ധു തീർച്ചയായും അദ്ദേഹത്തിന്റെ അടുത്ത് പോകുമെന്നും വാഗ്ദാനം സ്വീകരിക്കുമെന്നും രമണ പറഞ്ഞു.
ടോക്ക്യോയിൽ ഒളിമ്പിക്സിന് തിരശ്ശീല ഉയരുന്നതിന് മുൻപ് ദേശീയ താരങ്ങളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയിരുന്നു. റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ ജേതാവായ പി.വി സിന്ധുവിനോടും ഇതിന്റെ ഭാഗമായി അദ്ദേഹം സംസാരിച്ചിരുന്നു. ഒളിമ്പിക്സിന് ഒരുങ്ങുന്നതിനാൽ നിയന്ത്രണം പാലിക്കേണ്ടിവന്നുവെന്നും അതിനാൽ ഐസ് ക്രീം കഴിക്കാറില്ലെന്നും പറഞ്ഞ സിന്ധുവിനോട് അതുകഴിഞ്ഞ് കാണുമ്പോൾ ഒരുമിച്ച് ഐസ് ക്രീം കഴിക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ശനിയാഴ്ച തായ്വാന്റെ തായ് സു യിങിനോട് സെമിഫൈനലിൽ തോറ്റതിന് പിന്നാലെ സിന്ധു സങ്കടത്തിലായിരുന്നുവെന്നും രമണ പറഞ്ഞു. ശനിയാഴ്ച സിന്ധുവുമായി ഫോണിൽ സംസാരിച്ചിരുന്നു. തനിക്കായി വെങ്കല മെഡൽ നേടിയെടുക്കണമെന്ന് മകളോട് രമണ ആവശ്യപ്പെടുകയായിരുന്നു. ചൈനക്കാരിയായ എതിരാളിയുടെ വീഡിയോകൾ കാണിച്ച് മത്സരത്തിന് നന്നായി ഒരുങ്ങാനും ആവശ്യപ്പെട്ടതായി രമണ കൂട്ടിച്ചേർത്തു.
തുടർച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക്സിൽ പി.വി സിന്ധു രാജ്യത്തിന് മെഡൽ സമ്മാനിക്കുന്നത്. പി.വി സിന്ധുവിന്റെ അപൂർവ്വ നേട്ടത്തിന് പിന്നാലെ താരത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി എത്തിയിരുന്നു. രാജ്യത്തിന് അഭിമാനമാണ് സിന്ധുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്.
Comments