ന്യൂഡൽഹി: ഡൽഹിയിൽ ഒൻപത് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മൃതദേഹം ബലമായി ദഹിപ്പിച്ചതായി പരാതി. ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനങ്കലിലാണ് സംഭവം. പുരാനാങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ശ്മശാന നടത്തിപ്പുകാരനടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗ്രാമത്തിലെ ശ്മശാനത്തിന് മുന്നിൽ ഒരു വാടക വീട്ടിലാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം 5:30 ഓടെ ശ്മശാനത്തിലെ കൂളറിൽ നിന്നും തണുത്ത വെള്ളം എടുക്കാൻ പോയതായിരുന്നു പെൺകുട്ടി. എന്നാൽ ആറ് മണിയോടെ ശ്മശാന നടത്തിപ്പുകാരനും കൂട്ടരും കുട്ടി മരിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മരണത്തെ തുടർന്ന് കുട്ടിയുടെ ശവസംസ്കാരം നടത്തിയെന്നും ഇവർ വീട്ടുകാരോട് പറഞ്ഞു. വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചത്. പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർമാർ പെൺകുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കുമെന്ന് പറഞ്ഞ് പ്രതികൾ പോലീസിനെ വിവരം അറിയിക്കുന്നതിൽ നിന്നും കുട്ടിയുടെ അമ്മയെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ അമ്മയുടെ കരച്ചിൽ കേട്ട് സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ ഇടതു കൈത്തണ്ടയ്ക്കും കൈമുട്ടിനും ഇടയിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ചുണ്ടുകൾ നീല നിറമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഇൻഗിത് പ്രതാപ് സിംഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവും നടത്തിയിരുന്നു.
Comments