കോട്ടയം: കോട്ടയത്ത് കടക്കെണിയെ തുടർന്ന് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അർബൻ സഹകരണ ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിന്റെ ക്രൂരതയാണ് യുവാക്കളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇന്നലെയാണ് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്തത്. 32 വയസായിരുന്നു ഇരുവർക്കും. ക്രയിൻ സർവീസ് നടത്തിയിരുന്നവരാണ് ഇരുവരും. കൊറോണ കാലത്ത് വായ്പ്പാ തിരിച്ചടവ് സംബന്ധിച്ച് ബാങ്ക് ജീവനക്കാർ സമ്മർദ്ദം ചെലുത്തിയോ എന്നാണ് സഹകരണ വകുപ്പ് അന്വേഷിക്കുന്നത്.
കോട്ടയം അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷം രൂപയുടെ കടബാദ്ധ്യതയാണ് മരണ കാരണമെന്ന് കുടുംബം പറഞ്ഞിരുന്നു. ജപ്തിയെ തുടർന്നുണ്ടാകുന്ന നാണക്കേടിനെ ഇരുവരും ഭയന്നിരുന്നു. വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ തുടരെ ഇവരുടെ വീട്ടിൽ എത്തിയതും ആത്മഹത്യയ്ക്ക് കാരണമായെന്ന് കുടുംബം പറയുന്നു.
Comments