തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തെ ന്യായീകരിക്കാനൊരുങ്ങി ഇടതുമുന്നണി. സംസ്ഥാന വ്യാപകമായി വിശദീകരണയോഗങ്ങൾ വിളിക്കാനാണ് തീരുമാനം. രാജി ആവശ്യപ്പെട്ടുള്ള സമരം പൊതുജനങ്ങൾക്കിടയിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന്റെ പുതിയ നീക്കം.
നിയമസഭാ കയ്യാങ്കളി കേസിലെ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തിന്റെ നിരത്തുകൾ ദിവസങ്ങളായി പ്രക്ഷുബ്ദമാണ്. വിദ്യാർത്ഥി സംഘടനകൾ പോലും സ്വന്തം വകുപ്പ് മന്ത്രിയുടെ രാജിക്കായി തെരുവിലിറങ്ങി. കോൺഗ്രസ് സഭയ്ക്കകത്ത് തുടർച്ചയായി വിഷയം ചർച്ചയാക്കുകയും ബിജെപിയും യുവമോർച്ച, മഹിളാ മോർച്ച എന്നിവർ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതോടെ പൊതു ജനങ്ങൾ വിഷയം ചർച്ച ചെയ്യുകയും സർക്കാരിനെതിരായ വികാരം ഉണ്ടാവുകയും ചെയ്തു.
ഇതോടെ പ്രതിരോധത്തിലായ ഇടതുമുന്നണി സ്വന്തം പ്രവർത്തകർക്കിടയിലെങ്കിലും മുഖം രക്ഷിക്കാനാണ് വിശദീകരണവുമായി ഇറങ്ങുന്നത്. പ്രാദേശികമായി യോഗങ്ങൾ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. യുഡിഎഫിന്റെ അഴിമതി ഭരണത്തിനെതിരായ സമരമായിരുന്നു സഭയിൽ നടന്നതെന്നും ജനവികാരം സഭയിൽ പ്രകടമാക്കിയ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന ന്യായീകരണമാണ് ഇടതുമുന്നണി മുന്നോട്ട് വയ്ക്കുന്നത്. യുഡിഎഫ് ഭരിക്കുമ്പോൾ അരോപണങ്ങളുടെ പേരിൽ മന്ത്രിമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ മുന്നണിയാണ് ഇപ്പോൾ രാജിവെയ്ക്കാത്തതിന് ബാലിശമായ കാരണങ്ങൾ കാണിച്ച് വിശദീകരണം നൽകേണ്ടി വരുന്നത്.
Comments