തിരുവനന്തപുരം : എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയാണ് ചെലവഴിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. പിഎസ്സി ജോലിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു പരാമർശം. ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജസ്റ്റിസ് എ ബദറുദീൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സർക്കാർ വരുമാനത്തിന്റെ മുക്കാൽ ഭാഗവും ചെലവാക്കുന്നത് ശമ്പളം നൽകുന്നതിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയാണ്. എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണം എന്നുള്ള നിലപാട് കേരളത്തിൽ മാത്രമാണ് ഉള്ളത്. യുവാക്കളുടെ ഇത്തരത്തിലുള്ള മാനസികാവസ്ഥ മാറണമെന്നും കോടതി നിർദ്ദേശിച്ചു.
സർക്കാർ ജോലി ജിവിതത്തിന്റെ അവസാനമല്ല. കൊറോണ പ്രതിസന്ധിയിൽ രാജ്യത്തിന്റെ ജിഡിപി കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത് എന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ അപേക്ഷ കോടതി തള്ളി.
Comments