കൊച്ചി : ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി ബെവ്കോയോട് ആരാഞ്ഞ് ഹൈക്കോടതി. മദ്യ വിൽപ്പന ശാലകളിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതി നടപടി. പത്ത് ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കാനാണ് ബെവ്കോയോട് കോടതി ആവശ്യപ്പെട്ടിരുന്നത്. രണ്ട് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചെന്നും, മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ കുറവു വന്നിട്ടുണ്ടെന്നും ബെവ്കോ കോടതിയെ അറിയിച്ചു.
തൃശ്ശൂർ കുറുപ്പംപടിയിലെ ഔട്ട്ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോഴായിരുന്നു പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവ മാറ്റി സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.
Comments