ഇസ്ലാമാബാദ് : ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടം പുറത്തിറക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഭൂപടം പുറത്തിറക്കിയത്. പാക് മന്ത്രിസഭ ഇതിന് അംഗീകാരം നൽകി. പാക് പത്രമായ ഡോൺ ആണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
ഓഗസ്റ്റ് 4 നാണ് പാക് പ്രധാനമന്ത്രി പുതിയ ഭൂപടം പുറത്തിറക്കിയത്. ഇത് മന്ത്രിസഭ അംഗീകരിച്ചതോടെ ഐക്യരാഷ്ട്ര സംഭവയ്ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇന്ത്യ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തർക്ക പ്രദേശമായാണ് ജമ്മു കശ്മീരിനെ ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്. ഇതിന്റെ അന്തിമ തീരുമാനം യുഎൻ സുരക്ഷാ കൗൺസിലിന്റേതായിരിക്കും എന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസമാണിത് എന്നും യോഗത്തിന് ശേഷം ഇമ്രാൻ ഖാൻ അറിയിച്ചു. കശ്മീർ പ്രദേശത്തെ മുഴുവനായി ഉൾപ്പെടുത്തിക്കൊണ്ട് പാകിസ്താൻ പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുകയാണ്. പാകിസ്താനിലെയും കശ്മീരിലെയും ജനങ്ങളുടെ കാലങ്ങളായുള്ള ആഗ്രഹമാണിത്. കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ രാഷ്ട്രീയ മാർഗങ്ങളിലൂടെ മാത്രമേ പ്രദേശത്തെ തർക്കം അവസാനിപ്പിക്കാൻ സാധിക്കൂ എന്നും വിശദീകരിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370, 2019 ഓഗസ്റ്റ് 5 നാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഇതിന് പിന്നാലെ കശ്മീർ സ്വദേശികൾ സ്വന്തം സഹോരങ്ങളാണെന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ രംഗത്തെത്തുകയായിരുന്നു. അമിതാധികാരം എടുത്ത് മാറ്റിയതോടെ കശ്മീർ സ്വദേശികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. തുടർന്ന് പാക് പ്രധാനമന്ത്രി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നു.
Comments