ധാക്ക : ബംഗ്ലാദേശിൽ വീട്ടിൽ നിന്ന് വിഷ്ണു വിഗ്രഹം കണ്ടെത്തി. കുമില്ലയിലെ ദൗക്കന്തി സ്വദേശിയായ അബു യൂസഫിന്റെ വീട്ടിൽ നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. പുരാവസ്തു വകുപ്പ് വിഗ്രഹം മന്മതി മ്യൂസിയത്തിലേക്ക് മാറ്റി.
ബൊറോ ഗോലി സ്കൂളിലെ അദ്ധ്യാപകനാണ് അബു യൂസഫ്. കഴിഞ്ഞ മാസമായിരുന്നു ഇയാൾക്ക് വിഗ്രഹം ലഭിച്ചത്. പ്രദേശത്ത് യൂസഫും സംഘവും ചേർന്ന് കുളത്തിനായി കുഴിയെടുക്കുകയായിരുന്നു. ഇതിനിടെയാണ് വിഗ്രഹം ലഭിച്ചത്. എന്നാൽ പോലീസിനെ വിവരം അറിയിക്കാതെയിരുന്ന സംഘം വിഗ്രഹം യൂസഫിന്റെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
പ്രാദേശിക യൂണിയൻ പരിഷത് അംഗമായ ഫറൂഖ് അഹമ്മദ് ആണ് വിഗ്രഹവുമായി ബന്ധപ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസും പുരാവസ്തുവകുപ്പും ചേർന്ന് വിഗ്രഹം കണ്ടെടുക്കുകയായിരുന്നു.
12 കിലോ ഗ്രാം ഭാരമുള്ള കറുത്ത ശിലാ വിഗ്രഹമാണ് കണ്ടെടുത്തത്. 23 ഇഞ്ച് നീളവും 9.5 ഇഞ്ച് വീതിയുമുണ്ട്. കോടികൾ വിലമതിക്കുന്ന വിഗ്രഹത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
Comments