ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വർഷത്തിനുള്ളിൽ 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാസ്പോർട്ട് കേന്ദ്രങ്ങളിൽ നിന്നുള്ള അകലം, അപേക്ഷകളുടെ എണ്ണം തുടങ്ങി വിവിധ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. തപാൽ വകുപ്പുമായി ചേർന്നാണ് വിദേശകാര്യ മന്ത്രാലയം പദ്ധതിയ്ക്ക് തുടക്കമിട്ടതെന്നും പാർലമെന്റിൽ നർഹരി അമിൻ എംപിയുടെ ചോദ്യത്തിന് ഉത്തരമായി വി മുരളീധരൻ അറിയിച്ചു.
സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കെ 2017 ജനുവരിയിലാണ് ഹെഡ് പോസ്റ്റ് ഓഫീസുകളിലും, പോസ്റ്റ് ഓഫീസുകളിലും പോസ്റ്റ് ഓഫീസ് പാസപോർട്ട് സേവാ കേന്ദ്രങ്ങൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ 38 ഹെഡ് പോസ്റ്റോഫീസുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് ഇത് ക്രമാതീതമായി വർദ്ധിപ്പിക്കുകയായിരുന്നു.
രാജ്യത്താകമാനം പാസ്പോർട്ട് വിപ്ലവത്തിനായിരുന്നു അന്തരിച്ച മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തുടക്കം കുറിച്ചത്.
Comments