കൊല്ലം : ഓണക്കാലത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് പുഴുവരിച്ച അരി വിതരണം ചെയ്യാനുള്ള നീക്കം തടഞ്ഞ് ബിജെപി. സപ്ലൈകോയുടെ താലൂക്ക് ഡിപ്പോ ബിജെപി ഉപരോധിച്ചു. കൊട്ടാരക്കരയിലാണ് സംഭവം.
പഴകിയ അരി കീടനാശിനിയുൾപ്പെടെ ചേർത്ത് വൃത്തിയാക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ ഡിപ്പോയിൽ എത്തിയത്. തൊഴിലാൡകളുടെ നീക്കം തടഞ്ഞതോടെ ഡിപ്പോയ്ക്ക് മുൻപിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇവിടെ നിന്നും അരി കഴുകാൻ എത്തിച്ച കീടനാശിനിയും കണ്ടെത്തി.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2018 ൽ എത്തിച്ച അരിയുൾപ്പെടെയാണ് ഓണത്തിന് വീണ്ടും സ്കൂളുകൾ വഴി വിതരണം ചെയ്യാൻ ശ്രമിച്ചത്. സപ്ലൈകോ അധികൃതരുടെ അറിവോടെയാണിത്. ഡിപ്പോയിൽ പോലീസ് എത്തി ചോദ്യം ചെയ്തതോടെ ഇതുമായി ബന്ധപ്പെട്ട് സപ്ലൈകോ പുറത്തിറക്കിയ ഉത്തരവും പുറത്തായി.
2000 ചാക്ക് അരിയാണ് കഴുകി വൃത്തിയാക്കി വീണ്ടും വിതരണം ചെയ്യാൻ ഉത്തരവിട്ടത്. ഇത് അനുസരിച്ച് ചാക്ക് ഒന്നിന് 40 രൂപാ നിരക്കിൽ കരാറും നൽകി. ഇത് പ്രകാരം അരി വൃത്തിയാക്കുന്നതിനിടെയാണ് ബിജെപി ഡിപ്പോയിൽ എത്തിയത്.
Comments