തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച കോടതി വിധി പറയും. മാനേജർ ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൻസൺ, റെജി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് തൃശൂർ സെഷൻസ് കോടതി വിധി പറയുക. ജൂലൈ 25നാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് പരസ്യമായതുമുതൽ ഇവർ ഒളിവിലായിരുന്നു.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടികളുടെ തിരിമറിയാണ് സിപിഎം പ്രവർത്തകർ കൂടിയായ പ്രതികൾ നടത്തിയത്. രേഖകളിലും ക്രിതൃമം കാണിച്ചു. ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പണം വീണ്ടെടുക്കാൻ സാധിക്കാതെ വരുമെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.
ബാങ്കിന്റെ മറവിൽ ഏകദേശം നൂറ് കോടിയിലധികം തിരിമറി നടന്നതായാണ് പുറത്തുവന്ന വിവരം. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി റിസോർട്ട് നിർമ്മാണങ്ങൾ ഉൾപ്പെടെ നടത്തുകയും, ഇതിലേക്ക് കോടികളുടെ വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ഭരണ സമിതി ഇത്രയും തുകയുടെ തിരിമറി നടത്തിയത്.
ബിനാമി ഇടപാടുകളിലൂടെയും തട്ടിപ്പുകാർ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ ആധാരം വീണ്ടും പണയം വെച്ചാണ് നടത്തിയിരിക്കുന്നത്. ബാങ്കിന്റെ മറവിൽ വ്യാപക ഭൂമി തട്ടിപ്പും നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വായ്പയെടുത്തവരുടെ ഭൂമി വേഗത്തിൽ ജപ്തിചെയ്തായിരുന്നു ഭൂമി തട്ടിയെടുത്തിരുന്നത്.
Comments