ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 150 പേർക്കെതിരെ കേസെടുത്തു. പാക് പോലീസാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിദ്ധിവിനായ ക്ഷേത്രത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സംഘടിച്ചെത്തിയ നൂറോളം ഇസ്ലാം ഭീകരർ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾ തകർക്കുകയും ഇതിന്റെ അവശിഷ്ടങ്ങൾ കത്തിച്ച് ചാമ്പലാക്കുകയുമായിരുന്നു. ഇസ്ലാം മതപാഠശാലയെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി.
ഇരുമ്പു ദണ്ഡുകൾ, വടികൾ, കല്ലുകൾ, മറ്റ് ആയുധങ്ങൾ എന്നിവയുമായെത്തിയ അക്രമികൾ ക്ഷേത്രത്തിന് അകത്തും പുറത്തും ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പാകിസ്താന്റെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആഗോള തലത്തിൽ പ്രതിഷേധം ഉയരുകയായിരുന്നു.
സംഭവത്തിൽ പാക് സൂപ്രീം കോടതി ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. മറ്റ് രാജ്യങ്ങൾക്കിടയിൽ പാകിസ്താന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണ് അക്രമികളുടെ നടപടിയെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ക്ഷേത്രം തകർത്ത സംഭവത്തെ പാക് പാർലമെന്റും അപലപിച്ചിരുന്നു.
തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. തീവ്രവാദ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
Comments