പ്യോംങ്യാംഗ്: ഉത്തരകൊറിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അയ്യായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള കൊറിയൻ സെൻട്രൽ ടെലിവിഷനിൽ നിന്നുള്ള ദൃശ്യങ്ങളിൽ വീടുകളുടെ മേൽക്കൂരയിലേക്ക് വെള്ളം കയറുന്നതും പാലങ്ങൾ തകർന്നതും കാണാം.
രാജ്യം ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണെന്ന് ജൂണിൽ ഉത്തരകൊറിയ സമ്മതിച്ചിരുന്നു. വെളളപ്പൊക്കത്തിൽ ഏക്കർ കണക്കിന് കൃഷിയും വിളകളും നശിച്ചുപോയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായേക്കുമെന്നും ആശങ്ക ഉയർന്നു തുടങ്ങി.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന കഴിഞ്ഞ മാസത്തിൽ പ്രവചിച്ചതനുസരിച്ച് ഉത്തര കൊറിയ ഈ വർഷം ഏകദേശം 8,60,000 ടൺ ഭക്ഷ്യക്ഷാമം നേരിടുന്നു.രാജ്യത്തിന് ‘കഷ്ടപ്പാടുകൾ നിറഞ്ഞ മെലിഞ്ഞ കാലഘട്ടം’ അനുഭവപ്പെടുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ദക്ഷിണ ഹാംഗ്യോംങിൽ നൂറു ഹെക്ടർ കൃഷിഭൂമികൾ മുങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു. നദിയിലെ അണക്കെട്ടുകൾ തകർന്നതിനാൽ, വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.
മഴ കൂടുതൽ നാശമുണ്ടാക്കുമെന്ന് വടക്കൻ കാലാവസ്ഥാ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ റി യോങ് നാം മാദ്ധ്യമങ്ങളോട് പറഞ്ഞു. കിഴക്കൻ തീരം കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിൽ ഓഗസ്റ്റ് 10 വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുയെന്നും റി കൂട്ടിച്ചേർത്തു.എല്ലാ മേഖലകളും യൂണിറ്റുകളും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ പ്രകൃതിദുരന്തങ്ങൾ ഒറ്റപ്പെട്ട രാജ്യത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു, അതേസമയം വനനശീകരണം വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കഴിഞ്ഞ വേനൽക്കാലത്തുണ്ടായ ചുഴലിക്കാറ്റുകൾ വെള്ളപ്പൊക്കത്തിന് കാരണമാവുകയും കൃഷിയിടങ്ങൾക്ക് നാശമുണ്ടാക്കുകയും ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കുകയും ചെയ്തു.
കൊറോണ വൈറസിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനായി ഉത്തര കൊറിയ ഇപ്പോൾ സ്വയം ഏർപ്പെടുത്തിയ ഐസലേഷനിലാണ്, അതിന്റെ ഫലമായി ബീജിംഗുമായുള്ള വ്യാപാരവും അതിന്റെ സാമ്പത്തികമാർഗവും മന്ദഗതിയിലായി. ഇതിന് പിന്നാലെയാണ് വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചിക്കുന്നത്.
Comments