ജയ്പൂർ: സംസ്ഥാനത്ത് മഴക്കെടുതിൽ മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും അടിയന്തര ധനസഹായം നൽകാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കോട്ട, ഭരത്പൂർ ഡിവിഷനുകളിലെ നിരവധി ജില്ലകളിലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. വെർച്വൽ മീറ്റിംഗിൽ മുഖ്യമന്ത്രി ഈ ജില്ലകളിലെ ഡിവിഷണൽ കമ്മീഷണർമാർ, ഇൻസ്പെക്ടർ ജനറൽമാർ, ജില്ലാ കളക്ടർമാർ, പോലീസ് സൂപ്രണ്ടുമാർ എന്നിവരിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം തേടി.
രാജസ്ഥാനിലെ പല ഭാഗങ്ങളിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വിവിധ ജില്ലകളിലെ നൂറുകണക്കിന് ആളുകളെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ട് (എസ്ഡിആർഎഫ്) നിയമങ്ങൾ അനുസരിച്ച്, മരിച്ചയാളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ അധികമായി നൽകുമെന്നും മൊത്തം 5 ലക്ഷം രൂപ ആശ്വാസമായി നൽകുമെന്നും അറിയിച്ചു.
സംസ്ഥാന സർക്കാർ ദുരിതബാധിതർക്കൊപ്പം നിൽക്കുന്നുവെന്ന് ഗെലോട്ട് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകും. മഴക്കെടുതിമൂലമുണ്ടായ കൃഷിനാശം വിലയിരുത്താൻ പ്രത്യേക ‘ഗിർദാവരി'(റവന്യൂ സർവേ) നടത്താനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു,
പ്രളയം ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ മൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ആളുകളെ താൽക്കാലിക വീടുകളിലേക്ക് മാറ്റുകയും അവർക്ക് ഭക്ഷണത്തിനും മറ്റുമായി ഉചിതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ഉത്തരവിട്ടു.
ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുമ്പ് ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടത്തെയും പൊതുജനങ്ങളെയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments