മഹാരാഷ്ട്ര : മുംബൈയിൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ ഒരുങ്ങി സർക്കാർ. 15 മുതലാണ് യാത്രാനുമതി. വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമാണ് യാത്രാനുമതി നൽകുക. മഹാരാഷ്ട്ര മൂഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. യാത്രക്കാർ അവരുടെ രണ്ട് ഡോസുകളുടെയും സർട്ടിഫിക്കറ്റുകൾ കൈവശം കരുതണം. വാക്സിനേഷൻ എടുത്ത ആളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ആപ്പ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പാസുകളിൽ ക്യൂആർ കോഡ് ഉണ്ടായിരിക്കും. കോഡുകളുടെ ആധികാരികത അധികൃതർ കൃത്യമായി ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര അനുവദിക്കുക. യാത്രക്കാർ ഒരു രീതിയിലും നിയമപ്രകാരമല്ലാതെ പാസുകൾ കൈവശം വച്ച് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മാളുകളും റെസ്റ്റോറന്റുകളും തുറക്കുന്ന കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5,508 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 151 പേരാണ് മരിച്ചത്. രണ്ടാം ഘട്ടത്തിൽ രോഗവ്യാപനം വലിയ തോതിൽ ബാധിച്ചെങ്കിലും നിലവിൽ നിയന്ത്രണ വിധേയമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ദിവസവും പതിനായിരങ്ങളാണ് മുംബൈയിലെ ലോക്കൽ ട്രെയിൻ സർവ്വീസിനെ ആശ്രയിച്ചിരുന്നത്.
Comments