തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാൻ ആർടിപിസിആർ പരിശോധനാ ഫലമോ വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ. പലയിടത്തും രേഖകളില്ലാതെ എത്തിയവരെ മടക്കിയയച്ചു. കൂടാതെ ബെവ്കോ ഷോപ്പുകൾക്ക് മുന്നിൽ അറിയിപ്പുകൾ എഴുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നലെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഇന്ന് മുതലാണ് രേഖകൾ നിർബന്ധമാക്കിയത്. സർക്കാരിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ബെവ്കോ ഔട്ട്ലെറ്റിൽ പോകുന്നവർക്കും വാക്സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധനാഫലമോ നിർബന്ധമാക്കിയത്.
വാക്സിൻ എടുത്തവർക്കോ ആർടിപിസിആർ ചെയ്തവർക്കോ മാത്രമേ മദ്യം വിൽക്കുകയുള്ളൂ വെന്ന് തീരുമാനിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വാക്സിനേഷൻ പരമാവധി ആളുകളിലേക്ക് എത്താൻ ഇത് ഉപകരിക്കും. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് ഇളവുണ്ട്. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ബിവറേജസ് കോർപ്പറേഷന് മുന്നിൽ ബോർഡുകൾ പ്രദർശിപ്പിച്ചത്.
Comments