അഗർത്തല : അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും മന്ത്രിമാർക്കെതിരെയും കേസ് എടുത്ത് ത്രിപുര പോലീസ്. ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് നടപടി. അഭിഷേക് ബാനർജിയ്ക്ക് പുറമേ തൃണമൂൽ നേതാവ് ഡോല സെൻ, മന്ത്രിമാരായ ബ്രത്യ ബസു, കുനാൽ ഗോഷ്, സുബൽ ഭൗമിക്, പ്രകാശ് ദാസ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.ഖൊവായ് അഡീഷണൽ എസ്പി, എസ്ഡിപിഒ എന്നിവരോടാണ് അഭിഷേക് ബാനർജിയും സംഘവും മോശമായി പെരുമാറിയത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് തൃണമൂൽ നേതാക്കൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അഭിഷേകിനും സംഘത്തിനുമെതിരെ നിരവധി തവണയാണ് സംസ്ഥാനത്തുവെച്ച് ആക്രമണം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് മോശമായി പെരുമാറിയത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം തൃണമൂൽ നേതാക്കൾക്കെതിരെ കേസ് എടുത്തതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് അഭിഷേക് ബാനർജി പ്രതികരിച്ചു. ബിജെപി അധികാരം ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ആക്രമിക്കപ്പെട്ടവർക്കെതിരെ കേസ് എടുക്കുന്ന നയമാണ് സംസ്ഥാനത്ത് എന്നും അഭിഷേക് പറഞ്ഞു.
Comments