ന്യൂഡൽഹി : പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റർ. രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചുവെന്നും ട്വിറ്റർ ഹൈക്കോടതിയിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ നൽകിയ ഹർജി പരിഗണിക്കവേയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമായതിനാലാണ് നീക്കം ചെയ്തത് എന്ന് ട്വിറ്റർ വിശദീകരിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ 27 ലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന രീതിയിലുള്ള ചിത്രമാണ് രാഹുൽ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ട്വിറ്റർ സ്വമേധയാ രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്തത്. തുടർന്നാണ് കോൺഗ്രസ് നേതാവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ മകരന്ദ് സുരേഷ് മദ്ലേകർ ഹൈക്കോടതിയെ സമീപിച്ചത്.
ദേശീയ ബാലാവകാശ കമ്മീഷൻ രാഹുലിനെതിരെ നടപടിയെടുക്കണമെന്നും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
Comments