ന്യൂൽഡഹി : ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിലവിൽ 12 ഓളം രാജ്യങ്ങൾ കൊവാക്സിൻ അംഗീകരിച്ചിട്ടുണ്ട്. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം തേടി കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിരവധി യൂറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡ് വാക്സിൻ അംഗീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്ര ലക്ഷ്യമിടുന്ന പൗരന്മാരെ സഹായിക്കുന്നതിന്റെ ഭാഗമായി 28 ദിവസത്തെ ഇടവേളയിൽ കൊവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ സർക്കാർ സൗകര്യം നൽകും. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പരം അംഗീകാരത്തിന് ഇന്ത്യ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വരികയാണ്. വാക്സിൻ എടുത്തവർക്ക് ചില രാജ്യങ്ങൾ ക്വാറന്റൈൻ ഇളവുകൾ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിൻ സ്വീകരിച്ച രാജ്യാന്തര, വിദേശ യാത്രക്കാർക്ക് പ്രത്യേക പ്രോട്ടോകോളില്ലെന്നും, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും അതത് രാജ്യങ്ങളിലെ പ്രോട്ടോകോളുകളും മാത്രമാണ് ബാധകമെന്നും മന്ത്രി അറിയിച്ചു. കെ. സുധാകരൻ, ബെന്നി ബെഹ്നാൻ, ഡോ. അമർ സിംഗ്, അടൂർ പ്രകാശ്, പി.പി മുഹമ്മദ് ഫൈസൽ തുടങ്ങിയ എം.പിമാരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
ജിസിസി രാജ്യങ്ങളായ ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലേക്ക് പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മറ്റു രാജ്യങ്ങൾ ആരോഗ്യ പ്രോട്ടോകോൾ പിൻതുടരുന്നുണ്ട്. ഒട്ടുമിക്ക ജിസിസി രാജ്യങ്ങളും കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments