ചെന്നൈ : തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തി ശ്രീലങ്കൻ നാവിക സേന. രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ആളുകൾക്ക് നേരെയാണ് ശ്രീലങ്കൻ സേന ആക്രമണം അഴിച്ചുവിട്ടത്. അതിർത്തി കടന്ന് ശ്രീലങ്കൻ പ്രദേശത്തെത്തി എന്നാരോപിച്ചാണ് തമിഴ്നാട് സ്വദേശികൾക്ക് നേരെ കടലിൽ വെച്ച് സേന കല്ലേറ് നടത്തിയത്. ആക്രമണത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. കച്ചത്തീവിന് സമീപം മീൻ പിടിക്കുന്നതിനിടെയാണ് അഞ്ച് ബോട്ടുകളിലായി നാവിക സേന പട്രോളിംഗ് ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ട് വളഞ്ഞ സേന നാല് ഭാഗത്ത് നിന്നും കല്ലെറിഞ്ഞതായി ഇവർ പറയുന്നു.
ജനവാസമില്ലാത്ത ദ്വീപായ കച്ചത്തീവ് ശ്രീലങ്കയിലെ നെടുന്തേവിനും രാമേശ്വരത്തിനുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇരു രാജ്യങ്ങലിൽ നിന്നുമുള്ള മത്സ്യബന്ധന തൊഴിലാളികൾ ഇവിടെ മീൻ പിടിക്കാൻ എത്താറുണ്ട്. എന്നാൽ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ അതിർത്തി കടന്ന് ശ്രീലങ്കയിലെത്തി എന്ന് ആരോപിച്ചാണ് പട്രോളിംഗ് ഉദ്യോഗസ്ഥർ ആക്രമണം നടത്തിയത്. തൊഴിലാളികളുടെ മീൻവല പൂർണമായും നശിപ്പിച്ച ശ്രീലങ്കൻ സേന അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Comments