കോഴിക്കോട് : ജില്ലയിലെയും, ബംഗളൂരുവിലെയും സമാന്തര ടെലിഫോൺഎക്സ്ചേഞ്ച് ഒരുക്കുന്നതിനായി പണം മുടക്കിയത് മലപ്പുറം സ്വദേശികൾ. സലിം, ബാവ എന്നിവരാണ് പണം മുടക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
അന്വേഷണം ഭയന്ന് ഇരുവരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. നിലവിൽ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഇബ്രാഹിം, ജുറൈസ്, ഷമീം ജിതിൻ, അഷ്ഹർ, എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇതിൽ ഇബ്രാഹിമിനെയും, ജുറൈസിനെയും കോഴിക്കോട് ക്രൈംബ്രാഞ്ചും, ഷമീമിനെയും, അഷ്ഹറിനെയും ചാലക്കുടി പോലീസുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കോഴിക്കോട് അനധികൃതമായി പ്രവർത്തിച്ചുവരുന്ന ടെലിഫോൺ എസ്ക്ചേഞ്ച് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ അടുത്തിടെ പിടിക്കപ്പെട്ട സമാന്തര ടെലിഫോൺ എക്സ്ചേഞ്ചും ഇവരുടെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇരു സ്ഥലങ്ങളിലും പ്രവർത്തിച്ചിരുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനായി സിം കാർഡുകൾ എത്തിച്ചത് തൊടുപുഴ സ്വദേശിയായ മുഹമ്മദ് റസലാണ്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ തെലങ്കാനയിൽ റിമാൻഡിലാണ് റസൽ.
Comments